Tuesday, December 9, 2008

പ്രവാസത്തിന്റെ ...ബലിമൃഗങ്ങള്‍


രാഘവേട്ടൻ നീണ്ട പ്രവാസത്തിനു ശേഷം മടങ്ങി വരികയാണ്‌.നാളെയോ? മറ്റന്നാളോ ? അതിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു .ആദ്യകാല ജനകീയ വെട്ടിൽ പീടിക പ്രവാസി എന്ന വിശേഷണത്തിന്‌ തികച്ചും അനുയോജ്യൻ .എന്റെ സതീർത്ഥ്യന്റെ അച്ഛൻ കൂടാതെ .നാട്ടുകാരെ പട്ടണവുമായി ബന്ധിപ്പിച്ച പഴയ സാരഥി




ഏതൊരു നാട്ടിൻ പുറത്തു കാരെ പോലെയും ഗൾഫിൽ പോകുന്ന എടവലക്കാരെയും(അയൽ വക്കം )ഞങ്ങൾ പ്രതീക്ഷയോടെ നോക്കും അതുപോലെതന്നെ ഞങ്ങൾ രാഘവേട്ടനെയും കണ്ടു എനിക്ക്‌ എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ യാത്ര പറഞ്ഞിറങ്ങിപ്പോയി പിറ്റേന്ന്` കളിപ്പന്തലിൽ വെച്ച്‌ മണ്ണപ്പം ചുടുമ്പോഴോ അതോ പുളിയിലക്കൂട്ടാൻ വിളമ്പുമ്പോഴോ എപ്പോഴാണെന്നറിയില്ല കളിക്കൂട്ടുകാരിയായ സിന്ധുവിന്റെ ഒരു ചോദ്യം കേട്ടു ।" ഇന്റെ അച്ചൻ ബെരുമ്പം എനക്ക്‌ ഇഞ്ഞി ഒരു ബോൾ പെന്ന് തരണം, " ബോൾ പെന്ന് വെട്ടിൽ പീടിക്കാർക്ക്‌ ഒരു ഗൾഫ്‌ ഉൽപന്നം മാത്രമായി തോന്നിയ ആ പഴയ കാലം.ആ സമയത്ത്‌ ഒരു ഒൻപത്‌ വയസ്സുകാരനും തോന്നാത്ത ഒരു കാര്യം എന്റെ മനസ്സിൽ തോന്നിച്ചു .രാഘാവേട്ടൻ ഗൾഫിൽ എത്തിയാൽ പൈസക്കാരനാവണമെന്ന് ഉറപ്പുണ്ടോ? ഏതു ബാഹ്യ ശക്തിയാണ്‌ ആ ചിന്ത എന്റെ മനസ്സിൽ ഉയർത്തി വിട്ടത്‌.ബഹറിനിൽ പോയ അന്ദ്രുമാൻ വെരും കൈയ്യോടെ മൂന്നു പെണ്മക്കളുടെ നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ച്‌ തിരിച്ചുവന്ന വാർത്ത വീട്ടുകാരുടെ പരദൂഷണ വട്ടങ്ങളിൽ നിന്നറിഞ്ഞ വിവരം വെച്ചോ ? ഏതായാലും രാഘവേട്ടൻ ആദ്യ തിരിച്ചുവരവ്‌ കെങ്കേമമായി തന്നെ വന്നു നാട്ടുകാർക്ക്‌ മുഴുവൻ തന്നെ ഗൽഫു തുണിയുടെ ചൂര്‌ സ്വന്തം വസ്ത്രങ്ങളിൽ തന്നെ അനുഭവിക്കാനായി പ്രായാധിക്യക്കാർ നൂറിന്റെ നോട്ടിന്റെ പുതുമണം അറിഞ്ഞു മുതിർന്ന പുരുഷ ബൻഡുക്കളും പഴയ സതീർത്ഥ്യരും ജോണിവാക്കറിന്റെ കടുപ്പം രുചിച്ചു.സിന്ധുവിന്‌ പെന്ന്‌ കൊടുത്തോ ആവോ? അവൾ ബോൾ പെന്നിന്റെ സ്വപ്നങ്ങളിൽ നിന്നും ഏറെ വളർന്നിരുന്നു ആ തിരിച്ചു വരവിന്റെ കാലത്ത്‌।ചോദിക്കാനും പറ്റിയില്ല വളർച്ചയുടെ ചുവപ്പിനുമപ്പുറം എന്തൊക്കെയോ വിലക്കുകളിൽ അവൾ പിന്നെ ഞങ്ങളുടെ കൂട്ടത്തിലും ഞങ്ങളുടെ കളികൾക്കും വന്നില്ല।







പിന്നെയും വന്നും പോയും രാഘവേട്ടൻ ഞങ്ങൾക്ക്‌ കൂടുതൽ അടുപ്പമായി ആദ്യ വരവുകളിൽ കുപ്പായ തുണിയും പെന്നുകളും സമ്മാനമായി കിട്ടിയ എനിക്കും സതീർത്ഥ്യനും പിന്നീട്‌ വറ്റ്‌ 69 നും ടക്കീലാ സോസവും കാഴ്ച വച്ചു കൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ മാഷെയും।മാഷ്‌ പിന്നെ ഞങ്ങളുടെ ഒരു ഒഴിക്കാൻ പറ്റാത്ത ഒരു കോറം ആയി।






ഒരിക്കലും അദ്ദേഹത്തിന്റെ വായിൽ നിന്ന് ഗൃഹാതുരത്ത്വം എന്നോ നാടിന്റെ ശുദ്ധി എന്നോ നാട്‌ മിസ്സ്‌ ചെയ്യുന്നു എന്നോ ? കൂടാതെ അറബി നാടിന്റെ വങ്കത്തരങ്ങൾ , ബുദ്ധി മുട്ടുകൾ ,ഒന്നും പുറത്തു ചാടിയില്ല പകരം രണ്ടു പെണ്മക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ചു മകനെ പ്രവാസിയാക്കാതിരിക്കാൻ ആവതു ശ്രമിച്ചു പക്ഷെ സമ്മർദ്ദങ്ങളിൽ അദ്ദേഹം പെട്ടു പോയിരാഘവേട്ടന്റെ മകൻ എന്റെ സതീർത്ഥ്യൻ പ്രവാസത്തിന്റെ അഞ്ചാം മാസക്കാരൻ അവിടെ സർക്കാറിന്റെ നൂലാമാലകൾ അഴിഞ്ഞു കിട്ടാൻ വേണ്ടി ഒരാഴ്ചയായി കാത്തിരിക്കുന്നു അതും ഒറ്റയ്ക്ക്‌।






ഇതിനിടയ്ക്കും നിയോ ലിബറൽ പ്രവാസികൾ ദിനാറുകള്‍രൂപയായി കൺ വേർട്ടു ചെയ്യുമ്പോൾ ഒരിക്കലും സ്വപനം കാണാൻ കഴിയാത്ത പൂജ്യങ്ങൾ അക്കങ്ങളുടെ കൂടെ ചേരുമ്പോൾ നാടിനെയും വീട്ടുകാരെയും ടി ।വി ചാനലിലെ സ്പോൺസേർഡ്‌ പരിപാടികളിലൂടെ ഓർക്കാം,അതിനപ്പുറമൊന്നും മലയാളി ധൈര്യപെടില്ല ।കൂടിപ്പോയൽ ചില അധര വ്യായാമങ്ങൾ “ പ്രവാസം അതി ഭയങ്കരം” । " ചാനലിലൂടെ തുഞ്ചന്റെ തത്തയെ കൊന്ന ആങ്കറോട്‌ കൊഞ്ചുന്നു " ഭയങ്കരമായി നാട്‌ മിസ്സ്‌ ചെയ്യണൂൂൂൂൂൂ" ഇവർക്ക്‌ നാട്ടിൽ വരുമ്പോഴല്ലേ ഈ നാക്ക്‌ നിവരുന്നുള്ളൂ । അവിടെ പണം കായ്ക്കുന്ന മരങ്ങൾ ഉപേക്ഷിക്കാൻ മനസ്സു / (ഭാര്യ ) സമ്മതിക്കുന്നില്ല ।രാഘവേട്ടനു ഒരിക്കലും നാട്‌ മിസ്‌ ചെയ്തില്ല്ല കാരണം മൂന്ന് കുട്ടികൾക്ക്‌ ഭക്ഷണം വേണം ഒരു ചോരാത്ത കൂര വേണം പെണ്മക്കളെ കഴിവുള്ളവനും കാര്യശേഷിയുള്ളവനു കൈപിടിച്ചേൽപ്പിക്കണം നാട്ടിൽ വന്നു കൊച്ചു മക്കളെ കൊതി തീരെ കളിപ്പിക്കണം ഊർമ്മിളയെ പോലെ സ്വയം ഏറ്റുവാങ്ങിയ വൈധവ്യം തീർത്തു ഭാര്യയെ ബാക്കിയുള്ള പകലുകളിൽ താങ്ങാവണം മക്കള്‍ക്ക് താന്‍ നഷ്ടപെടുത്തിയ സ്നേഹം കൊച്ചുമക്കള്‍ക്കായി പകുക്കണം എന്നൊക്കെ ഏതൊരു മജ്ജയും മാംസവും ഉള്ള രാഘവേട്ടന്മാരും വിചാരിക്കുന്നതെ അദ്ദേഹവും കരുതിയുള്ളൂ। ഇതിപ്പൊ?






രാവിലെ എന്നെ വിളിച്ചിരുന്നു കൂട്ടുകാരൻ.... ചിലപ്പോൾ നാളെ വരുമായിരികും ।അനുവാദ പത്രങ്ങൾ ശരിയാക്കുന്ന ശ്രമത്തിലാണ്‌ ബലി പെരുന്നാളിന്റെ അവധി ,പിന്നെ അറബി ഹജ്ജിന്‌ പോയിരിക്കുകയാണ്‌ അതുമൂലമാണ്‌ ഇത്ര വൈകുന്നത്‌ ।പിന്നെ.....ഇവിടെ വന്നിട് " വാക്കുകളും മോഹങ്ങളും തെറ്റി"" ചിലപ്പോൾ പരിചയമൊട്ടുമില്ലാത്ത പൊരുത്തപ്പെടനാവാത്ത മോർച്ചറിയുടെ കൂടിയ തണുപ്പുള്ള അറയിൽ നിന്നും രാഘവേട്ടൻ ചിലപ്പോൾ ഇങ്ങനെയും ചിന്തിക്കുന്നുണ്ടാവാം ।നുകം ഒട്ടും തഴമ്പിക്കാത്ത ചുമലിൽ ഏറ്റു വാങ്ങിയ മകൻ അതിന്റെ നൊമ്പരം കാണാതെ ............... ഇതുവരെ ഒന്നും അറിയാതെ വീട്ടിൽ ത്രിസന്‍ഡ്യക്ക്‌ വിളക്കു കൊളുത്തുകയും സീരിയൽ കാണുകയും ചെയ്യുന്ന പടർപ്പുകളെ ഓർത്തു “ ഡാവെ ഇ ആന്റ്‌ മി ”കമ്പനിയുടെ താമസ സൗകര്യങ്ങളിൽ ഏതോ ഒന്നിൽ നീറി പുകയുന്നു അടുത്ത തല മുറക്കു വേണ്ടി॥ഇതല്ലെ ഗൃഹാതുരത്ത്വം അല്ലാതെ വീർത്ത കീശയും കാണിച്ചു തുമ്പ പൂവും അന്വേഷിച്ചു പോകുന്ന മലയാളിപ്രവാസിയുടെ കോളയുടെ രുചിയുള്ള ചുണ്ടിൽ നിന്നും വാക്കിനു പത്തു കണക്കെ വീഴുന്ന വ്യാജനോ ഭൂമിയുടെ ഉപ്പുള്ളത്‌।

Monday, December 1, 2008

കുഞ്ഞിരാമന്മാരുടെ ലോകം രണ്ട്


ഗുജറാത്തിലെ ഗോദ്രയിൽ മരിച്ചു കഴിഞ്ഞാൽ മരണ വീട്ടിൽ കരയാനായി ഒരു ട്രൂപ്പ് അടുത്തെ ഗ്രാമത്തിൽ നിന്നും വരുമത്രെ കരഞ്ഞു വിളിച്ച്‌ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ പറഞ്ഞുറപ്പിച്ച കാശുമായി സംഘം പോകുമെത്ര ! കരഞ്ഞത്‌ ശരിയായില്ലെന്നും പറഞ്ഞ്‌ പറഞ്ഞുറപ്പിച്ചതിൽ നിന്നും കാശ്‌ കുറച്ച്‌ കൊടുക്കുന്ന ബന്ധുക്കളും ഉണ്ടാകും ഇല്ലെ ।മാത്രു ഭൂമിയിൽ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ സർവ്വീസ്‌ സ്റ്റോറികൾ വായിച്ചപ്പോൾ കിട്ടിയതാണ്‌ ।അപ്പോഴാണ്‌ നമ്മുടെ കുഞ്ഞിരാമേട്ടന്റെ ഒരു വീര കൃത്യം ഓർമ്മ വന്നത്‌.

അന്നത്തെ വാറ്റടിക്കും ചായകുടിക്കും വക അന്നന്ന് ഒപ്പിക്കുന്ന സ ।കുറുക്കൻ കുഞ്ഞിരാമേട്ടൻ അന്ന് ഒരു കദളി വാഴക്കുലയും കൊണ്ടാണ്‌ ടീ ഷാപ്പ്‌ കുഞ്ഞിരാമെന്റെ ചായ കടയിൽ എത്തിയത്‌ ।പതിവുപോലെ ഒരു പൊടി ചായക്ക്‌ (മലബാര്‍ സ്പെഷൽ) ഓർഡർ ചെയ്ത മാന്യദേഹം ഗ്ലാസ്സ്‌ കഴുകിയില്ലെന്നും പറഞ്ഞ്‌ ടീഷാപ്പ്‌ കുഞ്ഞിരാട്ടെനെ സംസ്കൃത പദങ്ങളാൾ അഭിഷിക്തനാക്കിയ അതേ കുറുക്കൻ കുഞ്ഞിരാമേട്ടൻ തന്നെ കനാലിനും കുന്നോത്തെ പാറക്കും ഇടക്കുള്ള കുറ്റിക്കാട്ടിൽ വച്ച്‌ ഹനുമാൻ ബാലൻ ഇന്നേവരെ കഴുകാത്ത ചളിമണ്ണും കുറുക്കൻ കാട്ടവും മണക്കുന്ന ഗ്ലാസ്സിൽ കൃത്യം ഇരുപത്തി മൂന്നാമനായി , തന്റെ കറുത്ത കാനില്‍ നിന്നും ചെരിച്ചു കൊടുത്ത ആ അമൃത്‌ സേവിക്കുമ്പോൾ ഒരു പരാതിയും ഇല്ലെന്നു മാത്രമല്ല നേരത്തെ ചായകുടിക്കുമ്പോൾ ഉണ്ടായ മുഖത്തെ ചുളിവുകളിൽ നിന്നും ഒന്നു പോലും അധികം ഉണ്ടായില്ല .


ദിനചര്യകളെല്ലാം കഴിഞ്ഞ്‌ ഒന്നു കണ്ണു ചിമ്മാൻ കൂട്ടിലേക്കു നടക്കുമ്പോഴാണ്‌ തെക്കേ കുന്നത്ത്‌ നിന്ന്‌ ഒരു നിലവിളി കേൾക്കുന്നത്‌ , തെക്കേ കുന്നുമ്മൽ നിന്നാണെങ്കിൽ കുന്നത്തെ ചാത്തു അടിച്ചു (മരിച്ചു)പോയിട്ടുണ്ടാവും എന്നു കരുതിയ കുഞ്ഞിരാട്ടൻ വഴി ഒന്നു ഡൈവേർട്ടു ചെയ്തു। പാവം കുറെ നാളായി കിടപ്പിലായിരുന്നു ।പ്രായം ഏതായാലും നൂറ്റിപത്തു കഴിഞ്ഞു മക്കൾ എട്ടെണ്ണത്തിൽ നാലും പത്തിരുപത്‌ കൊല്ലം മുൻപ്‌ മരിച്ചു ,ഇളയമക്കൾ എല്ലാം വീട്ടിനടുത്തായതിനാൽ കാര്യങ്ങൾ പെട്ടന്നു തന്നെ തീർക്കാനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാർ । കഷ്ടപ്പെടതെ പോയതു നന്നായി എന്നാലോചിച്ചു പോകും ആരും അത്ര അവശനായിരുന്നു പാവം ചാത്തു.അലറിയുള്ള ഒരു കരച്ചിൽ കേട്ടാണ്‌ നമ്മുടെ സ: കു...ഏട്ടൻ ഞെട്ടിയത്‌। നോക്കുമ്പോൾ മോളിയാണ്‌ മരിച്ച ചാത്തുവിന്റെ ഏതോ ഒരു വകയിൽ പെട്ട ഒരു അനന്തരവൾ മോളി ആണ്‍` ചാടി ഓടി തന്നെ വരവ്‌ , വിവരം അറിഞ്ഞ്‌ വന്നു നിൽക്കുന്ന മുറ്റത്തും പറമ്പിലും ഉള്ള ആൾക്കാരെല്ലാം ഈ എയർ ഹോണടി കേട്ട്‌ മാറി കൊടുത്തു ആ വഴിയിൽ കൂടി അകത്തേക്ക്‌ കുതിച്ച മോളി പുട്ടിന്‌ തേങ്ങ പോലെ വേർഡ്സുകൾ ഫിറ്റ്‌ ചെയ്തു കരഞ്ഞ്‌ രംഗം കൊഴുപ്പിക്കുകയായിരുന്നു എന്നാൽ ചാത്തുവിന്റെ പെൺ മക്കൾ രണ്ടും , അധികം കഷ്ടപെടാതെ ആരും നോക്കാനില്ലാതെ അഛൻ മരിച്ചതിന്റെ ആശ്വാസത്തിലായിരുന്നു, ഞങ്ങൾ നാട്ടുകാരും। എന്നാൽ ചാത്തുവിന്റെ വീട്ടിലെ പശു കയറും പൊട്ടിച്ച്‌ തന്റെ വീട്ടിലെ തെങ്ങിൻ തൈ തിന്നതിന്‌ പിണങ്ങി , ഇത്രയും കാലം ഈ കിടപ്പത്രയും കിടന്നിട്ടും ഒരിക്കൽ പോലും തിരിഞ്ഞ്‌ നോക്കാതെയാണ് ഇപ്പോൾ ഈ വൺ വുമൺ ഷോ കാണിക്കുന്നത്‌ കാണുമ്പോൾ കാര്യങ്ങൾ എല്ലാം അറിയുന്ന ഞങ്ങൾ നാട്ടുകാർക്ക്‌ ചൊറിയുന്നുണ്ടായിരുന്നു മരണ വീടല്ലെ ബന്ഡുക്കളല്ലെ എന്നൊക്കെ വിചാരിച്ചു അനങ്ങാതെ നിൽക്കുകയായിരുന്നു നാട്ടുകാര്‍। ഹനുമാൻ ബാലന്റെ ബാറ്ററി സോമരസം ദിനേശ്‌ ബീഡിയാൽ സ്റ്റെപ്പ്‌ അപ്പ്‌ ചെയ്യുന്ന കുഞ്ഞിരാമേട്ടൻ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ട്‌ എന്തോ ആലോചനയിലായിരുന്നു .മോളി തകർക്കുകയായിരുന്നു .

"ഉയീീീീീീീ ന്റെ

അമ്മാാാാാാാാാാാാാാാമാാാാാാാാാാാാാ"




ഞാനിത്‌ നിരീീചിക്കോാാാാാാാാാാാാാാാാ



ഇങ്ങള്‌ എന്നെ കൂട്ടാണ്ട്‌ പോയില്ലേ........................



എന്നേം


കൂട്ടറേനോാാാാാാാാാാാാാാാാാാാാാാാാാാാാാാ



ഉയീീീീീ ന്റെ അമ്മാാാാാാാാ




മാാാാാാാാാാാാാാാാാ




ഉയെന്റെ അമ്മാമാാാാാാാാാ എന്ന


കൂട്ടാണ്ട്‌ എന്താ പോയേ?



എന്നേം കൂട്ടിക്കൂടേ...........?


എന്നേം അങ്ങ്‌ കൂട്ടൈക്കോ??????"""""""


ഇതെല്ലാം കേട്ട്‌ നമ്മുടെ കു; കുഞ്ഞിരാമേട്ടൻ ।

ഹനുമാൻ ബാലന്റെ ബാറ്ററി കുഞ്ഞിരാട്ടനില്‍ പ്രവർത്തിക്കുന്ന സമയം। ഞങ്ങൾ ആ അശരീരി കേട്ടാണ്‌ കുഞ്ഞിരാമേട്ടനെ നേരെ പിന്നെ നോക്കുന്നത്‌।


"എണ്ണെ പെണ്ണേ ന്റെ അമ്മാമ്മൻ അയിന്‌ “ ടൂറിന്‌





പോയേല്ല ഇന്നേം





ബിളിച്ച്‌ പോവ്വേം കൊറെ നേരായി ഇന്റെ











പായ്യരോം കേക്ക്‌ന്ന്"





( സഹൃദയർക്ക്‌ പരിഭാഷ : പെണ്ണെ നിന്റെ അമ്മാമൻ ടൂറിന്‌ പോയതല്ല നിന്നെ വിളിച്ചോണ്ട്‌ പോവാൻ)


ഇതും പറഞ്ഞ്‌ ദിനേശ്‌ നീട്ടി വലിച്ച്‌ പുക ആഞ്ഞു തള്ളി അദ്ദേഹം ഇടവഴിയിലേക്കിറങ്ങി ।
മോളി പാതിരാത്രി പോലെ നിശബ്ദം



ഞങ്ങൾ നാട്ടുകാർ.........................

Tuesday, October 14, 2008

ഞങ്ങളുടെ മഴപ്പാറ്റ അവരുടെ..............

ഞാറാഴ്ച ഉച്ച ഊണും കഴിഞ്ഞു നാളെ വീണ്ടും ജോലിക്കു പോവണമല്ലോ എന്നോർത്ത്‌, ഈ പെൻഷനായവർക്കൊക്കെ പരമസുഖമല്ലെ ചുമ്മ പെൻഷൻ വാങ്ങി വീട്ടിലുരുന്നാൽ പോരെ എന്നൊക്കെ ആലോചിച്ചു കിടന്നുറങ്ങാൻ നോക്കുമ്പോളാണ് രജീഷിന്റെ വിളി . ആൾ എന്റെ ബാല്യ കാല സുഹ്രുത്തല്ല, ബലിയ കാല കൂട്ടുകാരനാണ് .കാരണം വലുതായത്തിനു ശേഷമാണ് . ഞങ്ങൾ ഒരേ നാട്ടുകാരാണെങ്കിലും കൂട്ടായത്‌ , അത് കൂടാതെ മറ്റൊരു ബന്ധം കൂടിയുണ്ട്‌ ഞങ്ങള്‍ തമ്മിൽ രണ്ടു പേരും കല്യാണം കഴിച്ചിരിക്കുന്നത്‌ വെഞ്ഞാറമൂട്സുരാജിന്റെ തിരുവന്തോരത്ത് നിന്നാണ് . അതു കൊണ്ട്‌ തന്നെ ചില ചില്ലറ വഴക്കുകൾ ഞാനും അവന്റെ അച്ഛ്നും ,എന്റെ ഗുരുനാഥനുമായ രാജന്മാഷും തമ്മിൽ നടന്നു. കാര്യം എന്നോടും എന്റെ പ്രവർത്തികളോടും വളരെ ഇഷ്ടമുള്ള ഒരു മാന്യന്‍ ഈ കല്യാണത്തിന്റെ സ്പോണ്‍സര്‍ ഞാനാണ് എന്നു പറഞ്ഞു കൊടുത്തതില്‍ പിന്നെയായിരുന്നു.



ഹാര്‍ഡ് വേര്‍ എഞ്ചിനീറായിരുന്ന അവന്റെ ഹാര്‍ഡ് ഡിസ്കില്‍ കഴക്കൂട്ടത്ത് ഉള്ള സോഫ്റ്റ് വേര്‍ എഞ്ചിനീറായ ജെന്നിയുടെ , സോഫ്റ്റായ മനസ്സു കുടുങ്ങിയത് സത്യം പറഞ്ഞാല്‍ കല്യാണ നിശ്ചയം കഴിഞ്ഞേ ഞാനറിഞ്ഞുള്ളൂ . കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി , പാട്ടു സീനും കഴിഞ്ഞു കുട്ടി ഒന്നായി ഒരു സുന്ദരകുട്ടപ്പന്‍ . അവളും അതായത് കൂട്ടുകാരന്റെ ഭാര്യയും അമ്മായിഅമ്മയും മോനും കൂടി ഇന്നു ഗരീബ് രഥത്തില്‍ കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങുന്നു സ്വീകരിക്കാന്‍ ചെല്ലാനാണ് എന്നെയീ കിടന്നു വിളിക്കുന്നത് . ഏതായലും ഉച്ചയുറക്കം നടക്കില്ല പോയേക്കാമെന്നു കരുതി , അവന്റെ അളിയന്‍ കൊണ്ടു വന്ന സ്കോച്ചില്‍ ബാക്കി വല്ലതും തന്നാലോ?



രജീഷിന്റെ ആള്‍ട്ടോവില്‍ ഇറങ്ങുമ്പോള്‍ വൈകുന്നേരത്തെ തുലാവര്‍ഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഇടിയും ചാറ്റല്‍ മഴയും കഴിഞ്ഞ് എത്തുമ്പോള്‍ രഥത്തില്‍ നിന്നിറങ്ങി അവരിരുവരും കൂടെ കുഞ്ഞും ഭൂമിയില്‍ നില്‍പ്പുണ്ടായിരുന്നു.



തിരിച്ചുള്ള യാത്രയില്‍ തിര്വാന്ദോരോം കോയിക്കോടു തമ്മിലുള്ള ഫാഷാ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാവിഷയം. അങ്ങിനെ രജീഷിന്റെ വീട്ടില്‍ റ്റൈക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ക്രിത്യം പവര്‍ കട്ട് ,എമെര്‍ജെന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ടാഴ്ച സ്റ്റോക്കായ കൊഞ്ചിക്കല്‍ ആദ്യം രജീഷിന്റെ അമ്മയാണ് തുടങ്ങിയത് ,, ശേഷം ആ ഏഴു മാസക്കാരനെ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛ്നു കൈമാറി.ഈ സമയമത്രയും നമ്മുടെ സുന്ദര കുട്ടപ്പന്റെ ശ്രദ്ദ്ധ മുഴുവന്‍ എമെര്‍ജെന്‍സിക്കു ചുറ്റും നില്‍ക്കുന്ന മഴപ്പാറ്റകളിലും(ഈയല്‍) ചെറു പ്രാണികളിലുമായിരുന്നു,അച്ഛന്റെ മുഖത്തു നോക്കൂന്നേയില്ല.



ഒരക്ഷരം മിണ്ടാതെ (ഇവരുടെ വടക്കന്‍ കൊഞ്ചിക്കല്‍ മനസ്സിലാവതെയാണ് മിണ്ടാത്തതെന്ന് എനിക്കും രജീഷിനുമറിയാം) നിന്ന തിര്വാന്തോരം മതറിന്‍ലോ എന്തോ കണ്ടു പിടുത്തം നടത്തിയതു പോലെ ഉച്ചത്തിലങ്ങു കാറി “ദോ അവനാ പക്കീലാ നൊക്കുന്നേ ....ദേ ആ കറുത്ത പക്കിയെ തന്നെ . ദാ നോക്ക്മോനേ നല്ല രസം തന്നേ ആ പക്കീനെ കാണാന്‍ ........ മോന് ആ പക്കിയെ പിടിക്കണോ? അമ്മമ്മ പിടിച്ചു തരട്ടെ.”





ഇതു പറഞ്ഞു തീരുന്ന സമയം തന്നെ നമ്മുടെ രാജന്‍ മാഷ് അതായത് രജീഷിന്റെ പിതാശ്രീ അച്ഛന്‍ ഉടുത്തിരുന്ന കാവി മുണ്ട് നേരയാക്കി കൊണ്ട് ചാടി എഴുനേല്‍ക്കുന്നതും , ഏറ്റവും നിയറസ്റ്റായി നില്‍ക്കുന്ന എന്റെ അടുത്തേക്ക് കുട്ടിയെ ഏല്പിച്ചതും വളരെ പെട്ടന്നായിരുന്നു. നന്നായി പാവം രജീഷിന്റെ അമ്മ ചായയിടാന്‍ പോയത് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിച്ചേനെ.ആ തുലാവര്‍ഷ രാത്രിയിലും രാജന്‍ മാഷ് വിയര്‍ത്തിറങ്ങുന്നത് എമെര്‍ജെന്‍സിയുടെ നേര്‍ത്ത വെട്ടത്തില്‍ കാണാമായിരുന്നു .ഇപ്പോഴും ചിലര്‍ക്ക് കത്തിയിട്ടുണ്ടാവില്ല അല്ലേ? ഞങ്ങ്ടെ നാട്ടില്‍ പക്കി എന്നു പറഞ്ഞാല്‍........................................അല്ലെ വേണ്ട പിന്നൊരിക്കല്‍ പറയാം.നിര്‍ബന്ധമാണെങ്കില്‍ കുറ്റ്യാടിക്കാരന്‍ ഒരു ഡിക്ഷണറി ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോള്‍ അതില്‍ കാണുമായിരിക്കും, ഇല്ലെങ്കില്‍ ഒന്നു ആഡ് ചെയ്യുവാന്‍ പറഞ്ഞേക്ക്(കുറ്റ്യാടിക്കാരാ തമാശയയാണേ ബുദ്ധിമുട്ടില്ലെങ്ക്ലില്‍ ചെയ്താല്‍ മതി) അല്ലെങ്കില്‍ എന്റെ ഒരു നാട്ടുകാരനുണ്ട് ഇതില്‍ തന്നെ ശ്രുതസോമ അവനും പറഞ്ഞു തരും സത്യമായിട്ടും.

Friday, September 19, 2008

കോപ്പ്‌,...അഥവാ..........

വെട്ടിൽ പീടികക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കൊള്ളിനു കൈതച്ചക്ക പോലെയും പൂവനു പൂ പോലെയുമലങ്കാരമായി വസിച്ചുകൊണ്ടിരുന്ന സമയത്ത്‌ ശശീന്ദ്രൻ മാഷ്‌ പണ്ട്‌ ചായക്കടയുടെ മുകളിൽ പാരൽ കോളെജ്‌ തുടങ്ങിയ്‌ പോലെ തിരുവിതാംകൂറിൽ ടി.റ്റി.സി തുടങ്ങുമെന്നോ, തുടങ്ങിയാൽ തന്നെ ഞാൻ പോവുമെന്നൊ ,പൊയാൽ തന്നെ ഞാൻ ജയിക്കുമെന്നൊ പാവം വെട്ടിൽ പീടിക നിഷ്കളങ്കർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,....ഈ ഞാനും .


ട്രയിനിങ്ങും, പരീക്ഷയും കഴിഞ്ഞ്‌ നാട്ടിൽ പിന്നെ അമ്മയുടെ പീ എഫിൽ നിന്നും, എൽ.ഐ.സിയിൽ നിന്നും ലോണെടുത്ത്‌ ബുക്ക്‌ ചെയ്ത സ്കൂൾ കാണുമ്പോഴൊക്കെ വയറ്റിൽ നിന്നൊരു തീ ഇങ്ങനെ മേലോട്ട്‌ വരുന്ന അസുഖം തുടങ്ങി(ഗ്യാസാണെന്നു കൂട്ടുകാർ പറഞ്ഞെങ്കിലും വിശ്വാസം വന്നില്ലപരീക്ഷ ഗ്യാസാവുമോന്നു പേടി) പേടി കൂടി കോട്ടൂരും പടിയൂരും കഴിഞ്ഞ്‌ സകല കവടി ധാരികളും വിജയം ഉറപ്പുവരുത്തിയിട്ടും, സംശയം മാറാതെ നാട്ടിലെ ഏക മുരുക ഗ്രൂപ്പ്‌ വക്തവായ ചന്ദ്രൻ മാഷെയും കൂട്ടി അവസാനം പരപ്പനങ്ങാടി വരെ പോയി സംശയ നിവൃത്തി വരുത്തിയെങ്കിലും ,റിസൽട്ടു വന്നതിനു ശേഷമേ എന്റെ ശരീരത്തിൽ ഫാറ്റും കൊളസ്റ്റ്രോളും കേറിയുള്ളൂ. ഞാൻ ജയിച്ചു എന്ന പരമാർത്ഥം ഉൾകൊള്ളാൻ പാവം എന്റെ മനസ്സും ,വെട്ടിൽ പീടിക നിഷ്കളങ്കരും വല്ലാതെ അങ്ങു ബുദ്ധിമുട്ടി .


ഒരു അദ്ധ്യാപഹയനാവാൻ സകല ഒരുക്കങ്ങളും തുടങ്ങി ആദ്യമായി തിരുവിതാംകൂറിൽ നിന്നു പഠിച്ച സകല തെറികളും ഡെസ്കുടോപ്പിൽ നിന്നും ഡിലീറ്റു ചെൂതു .എന്നാലും ചില ചക്കര പഞ്ചാര കുട്ടൻ മാരുടെ കാര്യം പറച്ചിൽ കേൾക്കുമ്പോൾ റീ സൈക്കിൾ ബിന്നിൽ നിന്നൊരു തികട്ടി വരവാണു,കാര്യം അമ്മയുടെ ശത്രു സംഹാരപൂജയുടെ ഫലം കൊണ്ട്‌ ഇതുവരെ ഒന്നും ഔട്ട്‌ പുട്ട്‌ ആയിട്ടില്ല, പണിയും പോയിട്ടില്ല.അങ്ങിനെയങ്ങു ആ തെരികളെ കുറ്റം പറയാനും പറ്റില്ല .കാരണം ഒരു കഷ്ടകാലത്തു എന്നെ സഹായിച്ച്ട്ടുണ്ട്‌.
സ്കൂളിൽ കൊടുക്കാൻ കാശ്‌ തികയില്ലെന്നു പറഞ്ഞപ്പോൾ തന്നെ ട്രിവാൻഡ്രം ഡൗറിയും സ്വപ്നം കണ്ട്‌ ഒരു ചെല്ലക്കിളിയെയും കല്യാണം കഴിച്ച്‌ .ഭാര്യയെ ബഡേരാ(വടകര)ഭാഷയും പഠിപ്പിക്കുന്ന സമയത്താണു` മാണിക്കേടത്തിയുടെ വരവു. :"ഉയീ ന്റെ മോളെ ഇനിക്കെന്നെ തിരിഞ്ഞിക്കോ മോളെ ആന്തു പറയാനാ ഒാൻ എല്ലാം പറഞ്ഞിക്കുണ്ടാവൂലെ" *1 (എന്റെ മോളെ എന്നെ മനസ്സിലായിക്കൊ അതെന്തു പറയാനാ എല്ലാം അവൻ അതായത്‌ ഞാൻ പറഞ്ഞിട്ടുണ്ടാവില്ലെ. )എന്റെ ബ്ലൊഗ്ഗർ മാരെ തനി ബഡേര ഭാഷയിൽ ഞാൻ പറയട്ടെ,എന്റെ ചെല്ലക്കിളി ഇതുവരെ ഒരു ജീവിയുടെ മുന്നിലും ഇങ്ങെനെ നിന്നിട്ടുണ്ടാവില്ല .

വീട്ടിൽ സഹായിയായിക്കൂടിയ മണിക്ക്യേടത്തിയുടെ ആവശ്യങ്ങൾ ഇറാന്റെ വാതകക്കുഴലു പോലെ നീണ്ടു പോവാൻ തുടങ്ങിയതോടെ കഷ്ടത്തിലായതു ഞാനാണു .അപ്പ്രൂവൽ ആകാത്തതിനാൽ അമ്മയുടെ കാരുണ്യവും അൽപ്പ സ്വൽപ്പം ട്യൂഷനും കൊണ്ട്‌ ജീവിച്ചു പോകുന്ന എനിക്ക്‌ മാണിക്ക്യേടത്തിയുടെ ആവശ്യങ്ങൾ സിനിമക്കിടയിലെ മൂത്ര ശങ്ക പോലെ അസ്വാരസ്യമായി .എങ്കിലും ഞാനും അമ്മയും പോയൽ പിന്നെ അവൾക്കൊരു കൂട്ടവുമല്ലൊ എന്നും, കൂടാതെ ദേവ ഭാഷയായ വടകരഭാഷയിൽ വേറെ ട്യൂഷൻ വേണ്ടല്ലൊ എന്നു കരുതി സഹിച്ചിരിക്കുകയായിരുന്നു.മാണിക്ക്യേടത്തിയുടെ മകളുടെ മോൻ ഏത്തപ്പഴം അടുപ്പിൽ വെച്ച്‌ ചുട്ടത്‌ പോലെയുള്ള ഷിജീഷ്‌ കുമാ റിനു എന്റെ ബൈക്ക്‌ ചോദിക്കാതെ എടുക്കാം എന്നു നിയമമുണ്ടാക്കികളഞ്ഞു,ഈ മഹിളാ രത്നം.


കാര്യങ്ങൾ ഇങ്ങനെ പോവുമ്പോൾ ശമ്പളം കിട്ടി,കിട്ടി എന്നല്ല കടങ്ങളെല്ലാം വീട്ടി ഒന്നും കിട്ടിയില്ല എന്നു വേണം പറയാൻ ,കുടിശ്ശിക ശമ്പളം കിട്ടിയാൽ ഊട്ടി ടൂർ എന്നു നിനച്ച ഭാര്യാ ശ്രീ ക്കു കൊടുക്കാൻ ഒരു സിനിമാ ടിക്കറ്റ്‌ മാത്രമെ ഒാഫർ ചെയ്യാനെനിക്കു കഴിഞ്ഞുള്ളൂ,ചവിട്ടി തുള്ളി പോയ ഭാര്യ നിമിഷാർദ്ധത്തിൽ തിരിച്ചു വന്നു .ഒറ്റ ഡിമാന്റ്‌ മാണിക്ക്യേടത്തിയെയും സിനിമക്കു കൊണ്ടു പോകണം കാര്യം അവരോടുള്ള സ്നേഹം കൊണ്ടല്ല എന്നൊടുള്ള ദേഷ്യം കൊണ്ടണെന്നും പറയാൻ പറ്റില്ല ക്രൂരമായ പ്രതികാരം മാത്രം കാരണം എനിക്കിങ്ങനത്തെ പഴം പുരാണങ്ങളെ ടൗണിലേക്കു കൊണ്ടുപോവുന്നതു പോയിട്ട്‌ കണ്ടാൽ മിണ്ടുന്നതു പോലുമിഷ്ടമല്ല എന്നറിയാം പ്രതേകിച്ചും ബാബുവിന്റെ കൂടെ കൊട്ടിയൂരിൽ പോയ കഥ കേട്ടതു മുതൽ.കാര്യം ഏതായാലും പെട്ടതു തന്നെ ,എതിർത്തൊന്നും പറയാനും പറ്റില്ല ഡൗറി കിട്ടിയ 41 പവൻ വിറ്റു കിട്ടിയ മൂന്നു ലക്ഷവും കൊടുത്താണു മാനേജർക്കു 6 ലക്ഷം കൊടുത്തതു, തിരിച്ചു ചോദിച്ചാലൊ ചുമ്മാ ഒരു ഭയം അല്ല പരിഭ്രമം.മൗനം വിദ്വാനും വിഢിക്കും ഭൂഷണം.ഏതായാലും നാണം കെടാൻ ഒരുങ്ങാൻ തുടങ്ങിയ നേരം തികച്ചും അപ്രതീക്ഷിതമായി ദാരികവധം കഴിഞ്ഞ കാളിയെ പോലെ ഭാര്യാശ്രീ തിരിച്ചു വരുന്നു കാര്യം എന്താണെന്നു ചോദിച്ചപ്പൊൾ ഒറ്റ മറുപടി,"അട്ടയെ പിടിച്ചു മെത്തയിൽ കിടത്തരുതെന്ന് എനിക്കു മനസ്സിലായി" സംഭവത്തിന്റെ നിജ സ്ഥിതി അറിയാൻ പുറകുവശത്തേക്കു ചെന്ന എനിക്കു കാണാൻ കഴിഞ്ഞത്‌ കുറെ തിരുവിതം തെറിയുടെ അവശിഷ്ടങ്ങൾ കിടന്നു മങ്ങിയ മുഖവുമായി കരയുന്ന മാണിക്യേടത്തിയെ ആണു ,എന്നെ കണ്ട ഉടനെ മാണിക്ക്യേടത്തിയുടെ കണ്ണിൽ നിന്നും കഴിഞ്ഞ മഴക്കാലത്ത്‌ പെയ്ത മഴ പോലെ വെള്ളം കുടു കുടെ ചാടിക്കൊണ്ട്‌ ഇങ്ങനെ മൊഴിഞ്ഞു "ഉയീ എന്റെ മോനെ ഞാനൊന്നും പറഞ്ഞിക്കില്ല മോനെ.സിലിമക്ക്‌ പോരുന്നോ എന്നു ചോയിച്ച്‌ എനക്കെന്താ പൂതില്ലാഞ്ഞിട്ടാ ,ഞാൻ പറഞ്ഞ്‌ മടത്തിലെ കമലാഷീന്റെ മോളെ "കോപ്പിനു " പോണെന്ന് എന്തിനാന്ന് ഓൾ ഒന്നൂടെ ചോയിച്ചപ്പൊ " കോപ്പിന്ന് കോപ്പിന്ന് .... കോപ്പ്‌..... കോപ്പ്‌ കോപ്പ്‌...കോപ്പിന്ന്..." ഇതാ ഞാൻ പറഞ്ഞിക്കുള്ളൂ മോനെ അയിനോളെന്തല്ലാ എന്നെ പറഞ്ഞേന്നെനെക്കൊന്നും തിരിഞ്ഞിക്കില്ല " നന്നായി മാണിക്ക്യേടത്തി അതൊക്കെ മനസ്സിലായിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഈ പ്രായത്തിന്ന് അതൊന്നും താങ്ങാന്‍ശേഷിയുണ്ടാവില്ല (അത്ര വിശേഷമാണല്ലോ തിരുവിതാംകൂർ തെറികൾ)ഞാൻ മനസ്സിൽ പറഞ്ഞു.വിശദീകരിക്കാൻ ഞാനും പോയില്ല ,കാര്യം ഏതായാലും ആ സംഭവത്തിനു ശേഷം മാണിക്ക്യേടത്തി വീട്ടിൽ വർAറില്ല അതുകൊണ്ട്‌ എനിക്കെന്തു ഗുണം എന്നു നിങ്ങൽ ആലോചിക്കുന്നുണ്ടാവും ഇല്ലെ ഗുണമുണ്ടല്ലോ? കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിനു ശേഷം ഞാൻ കെ.എസ്‌.എഫിയിലൊരു ചിട്ടിക്കു ചേർന്നു മാസം രണ്ടായിരം രൂപ.എനിയും ചില തെക്കൻ ബ്ലൊഗന്മാർക്ക്‌ കാര്യം മനസ്സിലായിട്ടുണ്ടാവില്ല,എന്നാൽ പറയട്ടെ സ്വകാര്യമാണു ഞങ്ങടെ നാട്ടിൽ കല്യാണത്തിനു (വിവാഹം)പൊതുവെ ഓൾഡ്‌ ഗുഡ്സ്‌ പ്രയോഗിക്കുക കോപ്പെന്നും പൊടോരി(പുടമുറി) എന്നുമൊക്കെയാണെടൊ........ശ്രീ പത്മനാഭ ദാസന്മാരെ.

Thursday, September 4, 2008

തിരുവോണം

എല്ലാവര്ക്കും തിരുവോണസംസകള്‍